ഇരുപത്തിനാലാം ദിവസം: പുറപ്പാട് 28 - 30


അദ്ധ്യായം 28

പുരോഹിതവസ്ത്രങ്ങള്‍

1: പുരോഹിതന്മാരായി എനിക്കു ശുശ്രൂഷചെയ്യാന്‍വേണ്ടി, നിൻ്റെ സഹോദരനായ അഹറോനെയും അവൻ്റെ പുത്രന്മാരായ നാദാബ്, അബിഹു, എലെയാസര്‍, ഇത്താമര്‍ എന്നിവരെയും ഇസ്രായേൽക്കാരുടെയിടയില്‍നിന്നു നിൻ്റെയടുക്കലേക്കു വിളിക്കുക.
2: നിൻ്റെ സഹോദരനായ അഹറോനു മഹിമയും അഴകും നല്കുന്നതിന്, അവനുവേണ്ടി വിശുദ്ധവസ്ത്രങ്ങള്‍ നിര്‍മ്മിക്കുക.
3: അഹറോനെ എൻ്റെ പുരോഹിതനായി അവരോധിക്കാന്‍വേണ്ടി അവനു സ്ഥാനവസ്ത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഞാന്‍ നൈപുണ്യംനല്കിയിട്ടുള്ള എല്ലാ വിദഗ്ദ്ധന്മാരോടും നീയാവശ്യപ്പെടുക.
4: അവര്‍ നിര്‍മ്മിക്കേണ്ട വസ്ത്രങ്ങളിവയാണ്: ഉരസ്ത്രാണം, എഫോദ്, നിലയങ്കി, ചിത്രത്തയ്യലുള്ള അങ്കി, തലപ്പാവ്, അരപ്പട്ട. എനിക്കു പുരോഹിതശുശ്രൂഷചെയ്യാന്‍, അഹറോനും പുത്രന്മാര്‍ക്കുംവേണ്ടി അവര്‍ വിശുദ്ധവസ്ത്രങ്ങള്‍ നിര്‍മ്മിക്കട്ടെ.
5: സ്വര്‍ണ്ണനൂല്‍, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്‍മ്മയായി പിരിച്ചെടുത്ത ചണം എന്നിവ അവരുപയോഗിക്കണം.
6: സ്വര്‍ണ്ണനൂല്‍, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്‍മ്മയായി പിരിച്ചെടുത്ത ചണം എന്നിവയുപയോഗിച്ച്, വിദഗ്ദ്ധമായി അവര്‍ എഫോദ് നിര്‍മ്മിക്കണം.
7: അതിൻ്റെ രണ്ടറ്റങ്ങള്‍ തമ്മില്‍ യോജിപ്പിക്കുന്നതിന്, അതില്‍ രണ്ടു തോള്‍വാറുകള്‍ പിടിപ്പിക്കണം.
8: എഫോദ് കെട്ടിയുറപ്പിക്കാനായി അതിന്മേലുള്ള പട്ടയും സ്വര്‍ണ്ണനൂല്‍, നീലം, ധൂമ്രം, കടുംചെമപ്പ് നൂലുകള്‍, നേര്‍മ്മയായി പിരിച്ചെടുത്ത ചണം എന്നിവകൊണ്ട്, അതേരീതിയില്‍ത്തന്നെ വിദഗ്ദ്ധമായി നിര്‍മ്മിച്ചതായിരിക്കണം.
9: രണ്ടു വൈഡൂര്യക്കല്ലുകളെടുത്ത്, അവയില്‍ ഇസ്രായേലിൻ്റെ പുത്രന്മാരുടെ പേരുകള്‍ കൊത്തണം.
10: അവരുടെ പ്രായക്രമമനുസരിച്ച്, ഓരോ കല്ലിലും ആറുപേരുകള്‍വീതം കൊത്തുക.
11: രത്നശില്പി മുദ്രകൊത്തുന്നതുപോലെ, ഇസ്രായേലിൻ്റെ പുത്രന്മാരുടെ പേരുകള്‍ ആ കല്ലുകളില്‍ രേഖപ്പെടുത്തണം. കല്ലുകള്‍ സ്വര്‍ണ്ണത്തകിടില്‍ പതിക്കണം.
12: ഇസ്രായേല്‍പുത്രന്മാരുടെ സ്മാരകശിലകളായി അവ എഫോദിൻ്റെ തോള്‍വാറുകളിലുറപ്പിക്കണം. അവരുടെ പേരുകള്‍ കര്‍ത്താവിൻ്റെമുമ്പില്‍ ഒരു സ്മാരകമായി, അഹറോന്‍ തൻ്റെ ഇരുതോളുകളിലും വഹിക്കട്ടെ.
13: രത്നംപതിക്കാനുള്ള തകിടുകള്‍ സ്വര്‍ണ്ണംകൊണ്ടുണ്ടാക്കുക.
14: തനി സ്വര്‍ണ്ണംകൊണ്ടു കയറുപോലെ പിണച്ചെടുത്ത രണ്ടു തുടലുകള്‍ നിര്‍മ്മിച്ച്, അവ സ്വര്‍ണ്ണത്തകിടുകളുമായി യോജിപ്പിക്കുക.
15: ന്യായവിധിയുടെ ഉരസ്ത്രാണം ചിത്രപ്പണികളോടെ നിര്‍മ്മിക്കണം. അത്, എഫോദെന്നപോലെ സ്വര്‍ണ്ണനൂല്‍, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്‍മ്മയായിപ്പിരിച്ചെടുത്ത ചണം, എന്നിവകൊണ്ടാണുണ്ടാക്കേണ്ടത്.
16: അതു സമചതുരത്തില്‍ രണ്ടു മടക്കുള്ളതായിരിക്കണം. അതിന് ഒരുചാണ്‍ നീളവും ഒരുചാണ്‍ വീതിയും വേണം.
17: അതിനുമേല്‍ നാലുനിര രത്നങ്ങള്‍ പതിക്കണം. ആദ്യത്തെ നിരയില്‍ മാണിക്യം, പുഷ്യരാഗം, വൈഡൂര്യം;
18: രണ്ടാമത്തെ നിരയില്‍ മരതകം, ഇന്ദ്രനീലം, വജ്രം;
19: മൂന്നാമത്തെ നിരയില്‍ പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം;
20: നാലാമത്തെ നിരയില്‍ പത്മരാഗം, ഗോമേദകം, സൂര്യകാന്തം. രത്നങ്ങളെല്ലാം സ്വര്‍ണ്ണത്തകിടിലാണു പതിക്കേണ്ടത്.
21: ഇസ്രായേലിൻ്റെ പുത്രന്മാരുടെ പേരുകളനുസരിച്ചു പന്ത്രണ്ടുരത്നങ്ങളുണ്ടായിരിക്കണം. ഓരോ ഗോത്രത്തിൻ്റെയും പേര്, ഓരോ രത്നത്തിലും മുദ്രപോലെ കൊത്തിയിരിക്കണം.
22: ഉരസ്ത്രാണത്തിനുവേണ്ടി, തനിസ്വര്‍ണ്ണംകൊണ്ടു കയറുപോലെ പിണച്ചെടുത്ത തുടലുകള്‍ പണിയണം.
23: സ്വര്‍ണ്ണംകൊണ്ടു രണ്ടു വളയങ്ങള്‍ നിര്‍മ്മിച്ച്, ഉരസ്ത്രാണത്തിൻ്റെ മുകളിലത്തെ രണ്ടു മൂലകളില്‍ ഘടിപ്പിക്കണം.
24: ഉരസ്ത്രാണത്തിൻ്റെ മൂലകളിലുള്ള രണ്ടു വളയങ്ങളിലൂടെ രണ്ടു സ്വര്‍ണ്ണത്തുടലുകളിടണം.
25: തുടലുകളുടെ മറ്റേയറ്റങ്ങള്‍ രത്നംപതിച്ച സ്വര്‍ണ്ണത്തകിടുകളില്‍ ഘടിപ്പിച്ച എഫോദിൻ്റെ, തോള്‍വാറിൻ്റെ മുന്‍ഭാഗവുമായി ബന്ധിക്കണം.
26: രണ്ടു സ്വര്‍ണ്ണവളയങ്ങള്‍ പണിത്, അവ ഉരസ്ത്രാണത്തിൻ്റെ താഴത്തെ കോണുകളില്‍ അവയുടെ ഉള്‍ഭാഗത്ത്, എഫോദിനോടുചേര്‍ത്തു ബന്ധിക്കണം.
27: രണ്ടു സ്വര്‍ണ്ണവളയങ്ങള്‍കൂടെ നിര്‍മ്മിച്ച്, അവ, എഫോദിൻ്റെ തോള്‍വാറുകളുടെ താഴത്തെ അറ്റങ്ങള്‍ക്കു മുന്‍ഭാഗത്ത് അവയുടെ തുന്നലിനോടടുത്ത്, എഫോദിൻ്റെ അലംകൃതമായ അരപ്പട്ടയ്ക്കു മുകളിലായി ബന്ധിക്കണം.
28: ഉരസ്ത്രാണത്തിൻ്റെയും എഫോദിൻ്റെയും വളയങ്ങള്‍ ഒരു നീലച്ചരടുകൊണ്ടു ബന്ധിക്കണം. അപ്പോള്‍ ഉരസ്ത്രാണം എഫോദിൻ്റെ അലംകൃതമായ അരപ്പട്ടയ്ക്കു മുകളില്‍നിന്ന് ഇളകിപ്പോവുകയില്ല.
29: അഹറോന്‍ വിശുദ്ധസ്ഥലത്തു പ്രവേശിക്കുമ്പോള്‍ ഇസ്രായേലിൻ്റെ പുത്രന്മാരുടെ പേരുകള്‍കൊത്തിയിട്ടുള്ള ന്യായവിധിയുടെ ഉരസ്ത്രാണം ധരിക്കണം. അങ്ങനെ, കര്‍ത്താവിൻ്റെ സന്നിധിയില്‍ അവര്‍ നിരന്തരം സ്മരിക്കപ്പെടും.
30: ന്യായവിധിയുടെ ഉരസ്ത്രാണത്തില്‍ ഉറീം, തുമ്മീം എന്നിവ നിക്ഷേപിക്കുക. അഹറോൻ കര്‍ത്താവിൻ്റെമുമ്പില്‍ പ്രവേശിക്കുമ്പോള്‍ അവ, അവൻ്റെ മാറിലുണ്ടായിരിക്കണം. അങ്ങനെ അഹറോന്‍ തൻ്റെ മാറില്‍ ഇസ്രായേലിൻ്റെ ന്യായവിധി, കര്‍ത്താവിൻ്റെ സന്നിധിയില്‍ നിരന്തരം വഹിക്കട്ടെ.
31: എഫോദിൻ്റെ നിലയങ്കി നീലനിറമായിരിക്കണം.
32: തലകടത്താന്‍ അതിനുനടുവില്‍ ദ്വാരമുണ്ടായിരിക്കണം. ധരിക്കുമ്പോള്‍ കീറിപ്പോകാതിരിക്കാന്‍, ഉടുപ്പുകള്‍ക്കു ചെയ്യാറുള്ളതുപോലെ, നെയ്‌തെടുത്ത ഒരു നാട, ദ്വാരത്തിനു ചുറ്റും തുന്നിച്ചേര്‍ക്കണം.
33: നിലയങ്കിയുടെ വിളുമ്പിനുചുറ്റും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളില്‍ മാതളനാരങ്ങകളും തുന്നിച്ചേര്‍ക്കണം. അവയ്ക്കിടയില്‍ സ്വര്‍ണ്ണമണികള്‍ ബന്ധിക്കണം.
34: ഒന്നിടവിട്ടായിരിക്കണം സ്വര്‍ണ്ണമണികളും മാതളനാരങ്ങകളും തുന്നിച്ചേര്‍ക്കുന്നത്.
35: അഹറോന്‍ പുരോഹിതശുശ്രൂഷചെയ്യുമ്പോള്‍ ഇതു ധരിക്കണം. അവന്‍ വിശുദ്ധ സ്ഥലത്തു കര്‍ത്താവിൻ്റെ സന്നിധിയില്‍ പ്രവേശിക്കുമ്പോഴും അവിടെനിന്നു പുറത്തുവരുമ്പോഴും അതിൻ്റെ ശബ്ദം കേള്‍ക്കട്ടെ. ഇല്ലെങ്കില്‍ അവന്‍ മരിക്കും.
36: തനി സ്വര്‍ണ്ണംകൊണ്ട്, ഒരു തകിടുണ്ടാക്കി, അതിന്മേല്‍ ഒരു മുദ്രയെന്നപോലെ കര്‍ത്താവിനു സമര്‍പ്പിതന്‍ എന്നു കൊത്തിവയ്ക്കുക.
37: ഒരു നീലച്ചരടുകൊണ്ട് അതു തലപ്പാവിൻ്റെ മുന്‍വശത്തു ബന്ധിക്കണം. അഹറോന്‍ അതു നെറ്റിയില്‍ ധരിക്കണം.
38: അങ്ങനെ ഇസ്രായേൽക്കാര്‍ വിശുദ്ധവസ്തുക്കള്‍ കാഴ്ചസമര്‍പ്പിക്കുന്നതില്‍ വരുത്തുന്ന വീഴ്ചകള്‍, അവന്‍ വഹിക്കട്ടെ. കാണിക്കകള്‍ കര്‍ത്താവിൻ്റെ സന്നിധിയില്‍ സ്വീകാര്യമാകേണ്ടതിന്, ആ തകിട് അഹറോൻ്റെ നെറ്റിയില്‍ എപ്പോഴുമുണ്ടായിരിക്കണം.
39: നേര്‍മ്മയായി പിരിച്ചെടുത്ത ചണംകൊണ്ട്, ഒരങ്കിയുണ്ടാക്കി, അതു ചിത്രത്തുന്നലാല്‍ അലങ്കരിക്കണം. നേര്‍മ്മയായി പിരിച്ചെടുത്ത ചണംകൊണ്ടു തലപ്പാവും ചിത്രാലംകൃതമായ അരപ്പട്ടയുമുണ്ടാക്കണം.
40: അഹറോൻ്റെ പുത്രന്മാര്‍ക്കു മഹിമയും അഴകും ഉണ്ടാകേണ്ടതിന്, അവര്‍ക്കായി അങ്കികളും അരപ്പട്ടകളും തൊപ്പികളും നിര്‍മ്മിക്കണം.
41: ഇവയെല്ലാം നിൻ്റെ സഹോദരനായ അഹറോനെയും അവൻ്റെ പുത്രന്മാരെയും നീ അണിയിക്കുക. അവരെനിക്കു പുരോഹിതശുശ്രൂഷചെയ്യേണ്ടതിന്, നീയവരെ അഭിഷേചിച്ചു നിയോഗിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുക.
42: അവരുടെ നഗ്നതമറയ്ക്കാന്‍ ചണത്തുണികൊണ്ട്, അരമുതല്‍ തുടവരെയെത്തുന്ന കാല്‍ച്ചട്ടകളുണ്ടാക്കണം.
43: അഹറോനും പുത്രന്മാരും സമാഗമകൂടാരത്തില്‍ പ്രവേശിക്കുകയോ വിശുദ്ധസ്ഥലത്തു ശുശ്രൂഷചെയ്യുന്നതിനു ബലിപീഠത്തെ സമീപിക്കുകയോചെയ്യുമ്പോള്‍ ഇവ ധരിക്കണം. ഇല്ലെങ്കില്‍ അവര്‍ കുറ്റക്കാരായിത്തീരുകയും മരിക്കുകയും ചെയ്യും. ഇത് അഹറോനും സന്തതികള്‍ക്കും എന്നേയ്ക്കുമുള്ള നിയമമാണ്.


അദ്ധ്യായം 29

അഭിഷേകക്രമം
1: എനിക്കു പുരോഹിതശുശ്രൂഷചെയ്യുന്നതിന്, അവരെ നിയോഗിക്കാന്‍ നീ ചെയ്യേണ്ടതിതാണ്: ഒരു കാളക്കുട്ടിയെയും ഊനമറ്റ രണ്ടു മുട്ടാടിനെയും തിരഞ്ഞെടുക്കുക.
2: പുളിപ്പില്ലാത്ത അപ്പം, എണ്ണചേര്‍ത്തു മയംവരുത്തിയ പുളിപ്പില്ലാത്ത അപ്പം, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത നേര്‍ത്ത അപ്പം ഇവ സജ്ജമാക്കുക. ഇവയെല്ലാം ഗോതമ്പുമാവുകൊണ്ടുണ്ടാക്കണം.
3: അവ, ഒരു കുട്ടയിലാക്കി, കാളക്കുട്ടിയോടും മുട്ടാടുകളോടുമൊപ്പം കൊണ്ടുവരുക. 
4: നീ അഹറോനെയും അവൻ്റെ പുത്രന്മാരെയും സമാഗമകൂടാരത്തിൻ്റെ വാതില്ക്കല്‍ക്കൊണ്ടുവന്ന്, അവരെ വെള്ളംകൊണ്ടു കഴുകുക.
5: അങ്കി, എഫോദിൻ്റെ നിലയങ്കി, എഫോദ്, ഉരസ്ത്രാണം, എഫോദിൻ്റെ ചിത്രത്തയ്യലുള്ള അരപ്പട്ട എന്നിവ അഹറോനെയണിയിക്കണം.
6: അവൻ്റെ തലയില്‍ തലപ്പാവും തലപ്പാവിന്മേല്‍ വിശുദ്ധകിരീടവും വയ്ക്കണം.
7: അനന്തരം, തൈലം തലയിലൊഴിച്ച് അവനെ അഭിഷേചിക്കുക.
8: അവൻ്റെ പുത്രന്മാരെക്കൊണ്ടുവന്ന്, അങ്കികള്‍ ധരിപ്പിക്കുക.
9: നീയവരെ അരപ്പട്ടകളും തൊപ്പികളും അണിയിക്കണം. ശാശ്വതമായനിയമമനുസരിച്ചു പൗരോഹിത്യം അവരുടേതായിരിക്കും. നീ അഹറോനെയും അവൻ്റെ പുത്രന്മാരെയും പുരോഹിതരായി അവരോധിക്കണം.
10: അനന്തരം, കാളക്കുട്ടിയെ സമാഗമകൂടാരത്തിനു മുമ്പില്‍ക്കൊണ്ടുവരണം. അഹറോനും പുത്രന്മാരും അതിൻ്റെ തലയില്‍ കൈകള്‍ വയ്ക്കണം.
11: കര്‍ത്താവിൻ്റെ സന്നിധിയില്‍ സമാഗമകൂടാരത്തിൻ്റെ വാതില്ക്കല്‍വച്ചു കാളക്കുട്ടിയെ കൊല്ലണം.
12: അതിൻ്റെ രക്തത്തില്‍നിന്നു കുറെയെടുത്ത്, വിരല്‍കൊണ്ടു ബലിപീഠത്തിൻ്റെ കൊമ്പുകളില്‍ പുരട്ടണം. ബാക്കി രക്തം, ബലിപീഠത്തിൻ്റെ ചുവട്ടിലൊഴിക്കണം.
13: കുടല്‍പൊതിഞ്ഞുള്ള മേദസ്സും കരളിന്മേലുള്ള കൊഴുപ്പും ഇരു വൃക്കകളും അവയിന്മേലുള്ള മേദസ്സുമെടുത്ത്, ബലിപീഠത്തിന്മേല്‍വച്ചു ദഹിപ്പിക്കണം.
14: എന്നാല്‍, കാളക്കുട്ടിയുടെ മാംസവും തോലും ചാണകവും പാളയത്തിനു വെളിയില്‍വച്ച്, അഗ്നിയില്‍ ദഹിപ്പിക്കണം. ഇതു പാപപരിഹാരബലിയാണ്.
15: മുട്ടാടുകളിലൊന്നിനെ മാറ്റിനിറുത്തണം. അഹറോനും പുത്രന്മാരും അതിൻ്റെ തലയില്‍ കൈകള്‍ വയ്ക്കട്ടെ.
16: അതിനെക്കൊന്നു രക്തമെടുത്തു ബലിപീഠത്തിനു ചുറ്റുമൊഴിക്കണം.
17: അതിനെ കഷണങ്ങളായി മുറിച്ചതിനുശേഷം അതിൻ്റെ ആന്തരികാവയവങ്ങളും കാലുകളും കഴുകണം. ഇവ മറ്റു കഷണങ്ങളുടെയും തലയുടെയുംകൂടെ വയ്ക്കണം.
18: മുട്ടാടിനെ മുഴുവന്‍ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു കര്‍ത്താവിനുള്ള ദഹനബലിയാണ് - കര്‍ത്താവിനു പ്രസാദകരമായ സുഗന്ധം.
19: അനന്തരം, അടുത്ത മുട്ടാടിനെയും കൊണ്ടുവരണം. അഹറോനും പുത്രന്മാരും അതിൻ്റെ തലയില്‍ കൈകള്‍ വയ്ക്കണം.
20: അതിനെക്കൊന്നു രക്തത്തില്‍ കുറച്ചെടുത്ത്, അഹറോൻ്റെയും പുത്രന്മാരുടെയും വലത്തുചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ളവിരലിലും വലത്തുകാലിൻ്റെ പെരുവിരലിലും പുരട്ടുകയും ബാക്കി ബലിപീഠത്തിനു ചുറ്റുമൊഴിക്കുകയും വേണം.
21: ബലിപീഠത്തിലുള്ള രക്തത്തില്‍നിന്നും അഭിഷേകതൈലത്തില്‍നിന്നും കുറച്ചെടുത്ത്, അഹറോൻ്റെമേലും അവൻ്റെ വസ്ത്രത്തിന്മേലും അവൻ്റെ പുത്രന്മാരുടെമേലും അവരുടെ വസ്ത്രത്തിന്മേലും തളിക്കണം. അങ്ങനെ അവനും പുത്രന്മാരും അവരുടെ വസ്ത്രങ്ങളും ശുദ്ധീകരിക്കപ്പെടും.
22: അതിനുശേഷം നീ മുട്ടാടിൻ്റെ മേദസ്സും കൊഴുത്തവാലും കുടല്‍പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള കൊഴുപ്പും ഇരു വൃക്കകളും അതിന്മേലുള്ള മേദസ്സും വലത്തെ കുറകും എടുക്കണം. കാരണം, അത് അഭിഷേകത്തിനുള്ള മുട്ടാടാണ്.
23: കര്‍ത്താവിൻ്റെ സന്നിധിയില്‍വച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിൻ്റെ കുട്ടയില്‍നിന്ന്, ഒരപ്പവും എണ്ണചേര്‍ത്തു മയംവരുത്തിയ ഒരപ്പവും നേര്‍ത്ത ഒരപ്പവുമെടുക്കണം.
24: ഇവയെല്ലാം അഹറോൻ്റെയും പുത്രന്മാരുടെയും കരങ്ങളില്‍വച്ചു കര്‍ത്താവിൻ്റെ സന്നിധിയില്‍ നീരാജനംചെയ്യണം.
25: അനന്തരം, അതവരുടെ കൈകളില്‍നിന്നു വാങ്ങി, ദഹനബലിയോടൊന്നിച്ചു ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു കര്‍ത്താവിനുള്ള ദഹനബലിയാണ്; കര്‍ത്താവിനു പ്രസാദകരമായ സുഗന്ധം.
26: അഹറോൻ്റെ അഭിഷേകത്തിനായര്‍പ്പിച്ച മുട്ടാടിൻ്റെ നെഞ്ചെടുത്തു കര്‍ത്താവിൻ്റെ സന്നിധിയില്‍ നീരാജനംചെയ്യുക. ഇതു നിൻ്റെ ഓഹരിയായിരിക്കും.
27: അഭിഷേകത്തിനായര്‍പ്പിക്കുന്ന മുട്ടാടില്‍നിന്ന് നീരാജനംചെയ്ത നെഞ്ചും കുറകും വിശുദ്ധീകരിച്ച്, അഹറോനും പുത്രന്മാര്‍ക്കുമായി മാറ്റിവയ്ക്കണം.
28: ഇസ്രായേല്‍ജനത്തില്‍നിന്ന് അഹറോനും പുത്രന്മാര്‍ക്കും നിയമപ്രകാരം എന്നും ലഭിക്കേണ്ട അവകാശമാണിത്; ഇസ്രായേല്‍ജനം സമാധാനബലിയില്‍നിന്നു നീരാജനംചെയ്തു കര്‍ത്താവിനു സമര്‍പ്പിക്കുന്ന കാഴ്ചയും.
29: അഹറോൻ്റെ വിശുദ്ധവസ്ത്രങ്ങള്‍ അവനുശേഷം അവൻ്റെ പുത്രന്മാര്‍ക്കുള്ളതായിരിക്കും. അവര്‍ പുരോഹിതരായി അഭിഷിക്തരാകുന്നതും നിയോഗിക്കപ്പെടുന്നതും അവ ധരിച്ചുകൊണ്ടായിരിക്കണം.
30: അവൻ്റെ സ്ഥാനത്തു പുരോഹിതനാകുന്ന അവൻ്റെ പുത്രന്‍ വിശുദ്ധസ്ഥലത്തു ശുശ്രൂഷചെയ്യുന്നതിനു സമാഗമകൂടാരത്തില്‍ വരുമ്പോള്‍ ഏഴുദിവസം അതു ധരിക്കണം.
31: അഭിഷേകത്തിനര്‍പ്പിക്കുന്ന മുട്ടാടിൻ്റെ മാംസമെടുത്തു വിശുദ്ധമായ ഒരു സ്ഥലത്തുവച്ചു വേവിക്കണം.
32: മുട്ടാടിൻ്റെ മാംസവും കുട്ടയിലുള്ള അപ്പവും അഹറോനും പുത്രന്മാരും സമാഗമകൂടാരത്തിൻ്റെ വാതില്ക്കല്‍വച്ചു ഭക്ഷിക്കണം.
33: തങ്ങളുടെ അഭിഷേകത്തിൻ്റെയും വിശുദ്ധീകരണത്തിൻ്റെയും വേളയില്‍, പാപപരിഹാരത്തിനായി അര്‍പ്പിക്കപ്പെട്ട വസ്തുക്കള്‍ അവര്‍മാത്രം ഭക്ഷിക്കട്ടെ. അവ വിശുദ്ധമാകയാല്‍ അന്യര്‍ ഭക്ഷിക്കരുത്.
34: അഭിഷേകത്തിനുവേണ്ടിയുള്ള മാംസമോ അപ്പമോ പ്രഭാതത്തില്‍ അവശേഷിക്കുന്നെങ്കില്‍, അഗ്നിയില്‍ ദഹിപ്പിച്ചുകളയണം. അതു വിശുദ്ധമാകയാല്‍ ഭക്ഷിക്കരുത്.
35: ഞാന്‍ നിന്നോടു കല്പിച്ചിട്ടുള്ളതുപോലെ അഹറോനോടും പുത്രന്മാരോടും അനുവര്‍ത്തിക്കുക. അവരുടെ അഭിഷേകകര്‍മ്മം ഏഴുദിവസം നീണ്ടുനില്ക്കണം.
36: പാപപരിഹാരബലിയായി ഓരോ ദിവസവും ഓരോ കാളക്കുട്ടിയെ അര്‍പ്പിക്കണം. ബലിപീഠത്തില്‍ പരിഹാരബലി അര്‍പ്പിക്കുകവഴി അതില്‍നിന്നു പാപം തുടച്ചുനീക്കപ്പെടും. അനന്തരം, അതിനെ അഭിഷേചിച്ചു വിശുദ്ധീകരിക്കുക.
37: ഏഴുദിവസം പരിഹാരബലിനടത്തി, ബലിപീഠത്തെ ശുദ്ധീകരിക്കുക. അപ്പോള്‍ ബലിപീഠം അതിവിശുദ്ധമാകും. ബലിപീഠത്തെ സ്പര്‍ശിക്കുന്നതെന്തും വിശുദ്ധമാകും.

അനുദിനബലികള്‍

38: ബലിപീഠത്തിലര്‍പ്പിക്കേണ്ടതിവയാണ്: ഒരു വയസ്സുള്ള രണ്ട് ആട്ടിന്‍കുട്ടികളെവീതം എല്ലാദിവസവുമര്‍പ്പിക്കണം.
39: ഒന്നിനെ പ്രഭാതത്തിലും മറ്റേതിനെ സായാഹ്നത്തിലുമാണര്‍പ്പിക്കേണ്ടത്.
40: ഒന്നാമത്തെ ആട്ടിന്‍കുട്ടിയോടൊപ്പം നാലിലൊന്നു ഹിന്‍, ശുദ്ധമായ ഒലിവെണ്ണയില്‍ക്കുഴച്ച പത്തിലൊന്ന് ഏഫാമാവും പാനീയബലിയായി നാലിലൊന്നു ഹിന്‍ വീഞ്ഞും സമര്‍പ്പിക്കണം.
41: പ്രഭാതത്തിലെന്നപോലെ, സായാഹ്നത്തില്‍ രണ്ടാമത്തെ ആട്ടിന്‍കുട്ടിയെ ധാന്യബലിയോടും പാനീയബലിയോടുമൊത്തു സുഗന്ധവാഹിയായ ദഹനബലിയായി കര്‍ത്താവിനര്‍പ്പിക്കണം.
42: ഞാന്‍ നിങ്ങളെ കാണുകയും നിങ്ങളോടു സംസാരിക്കുകയുംചെയ്യുന്ന സമാഗമകൂടാരത്തിൻ്റെ വാതില്ക്കല്‍ കര്‍ത്താവിൻ്റെ സന്നിധിയില്‍, തലമുറതോറും നിങ്ങള്‍ അനുദിനമര്‍പ്പിക്കേണ്ട ദഹനബലിയാണിത്.
43: അവിടെവച്ചു ഞാന്‍ ഇസ്രായേല്‍ജനത്തെ സന്ദര്‍ശിക്കും; എൻ്റെ മഹത്വത്താല്‍ അവിടം വിശുദ്ധീകരിക്കുകയുംചെയ്യും.
44: സമാഗമകൂടാരവും ബലിപീഠവും ഞാന്‍ വിശുദ്ധീകരിക്കും. എനിക്കു പുരോഹിതശുശ്രൂഷ ചെയ്യുന്നതിനായി അഹറോനെയും പുത്രന്മാരെയും ഞാന്‍ വിശുദ്ധീകരിക്കും.
45: ഞാന്‍ ഇസ്രായേല്‍ജനത്തിൻ്റെമദ്ധ്യേ വസിക്കും; അവരുടെ ദൈവമായിരിക്കുകയുംചെയ്യും.
46: അവരുടെയിടയില്‍ വസിക്കാന്‍വേണ്ടി അവരെ ഈജിപ്തില്‍നിന്നുകൊണ്ടുവന്ന അവരുടെ ദൈവമായ കര്‍ത്താവു ഞാനാണെന്ന് അവരറിയും. ഞാനാണ്, അവരുടെ ദൈവമായ കര്‍ത്താവ്.


അദ്ധ്യായം 30

ധൂപപീഠം

1: ധൂപാര്‍പ്പണത്തിനായി കരുവേലമരംകൊണ്ടൊരു ബലിപീഠം പണിയണം. അതു സമചതുരമായിരിക്കണം.
2: നീളവും വീതിയും ഒരു മുഴം, ഉയരം രണ്ടുമുഴം; കൊമ്പുകള്‍ അതിനോടൊന്നായിച്ചേര്‍ന്നിരിക്കണം.
3: മുകള്‍ഭാഗവും വശങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിയണം; മുകള്‍വശത്തു ചുറ്റിലും സ്വര്‍ണ്ണംകൊണ്ടുള്ള അരികുപാളി പിടിപ്പിക്കണം.
4: അതിനുകീഴേ രണ്ടു മൂലകളിലും ഓരോ സ്വര്‍ണ്ണവളയം പിടിപ്പിക്കണം. മറുവശത്തും ഇപ്രകാരം ചെയ്യണം; അവ പീഠത്തെ വഹിക്കാനുള്ള തണ്ടുകളിടുന്നതിനാണ്.
5: തണ്ടുകള്‍ കരുവേലമരംകൊണ്ടുണ്ടാക്കി, സ്വര്‍ണ്ണംകൊണ്ടു പൊതിയണം.
6: ഞാന്‍ നിന്നെ സന്ദര്‍ശിക്കുന്ന സ്ഥലമായ സാക്ഷ്യപേടകത്തിനു മുകളിലുള്ള കൃപാസനത്തിൻ്റെയും സാക്ഷ്യപേടകത്തെ മറയ്ക്കുന്ന തിരശ്ശീലയുടെയുംമുമ്പില്‍ അതു സ്ഥാപിക്കണം.
7: ഓരോ പ്രഭാതത്തിലും വിളക്കുകളൊരുക്കുമ്പോള്‍ അഹറോന്‍ പീഠത്തിന്മേല്‍ പരിമളദ്രവ്യങ്ങള്‍ പുകയ്ക്കണം.
8: സായാഹ്നത്തില്‍ ദീപംകൊളുത്തുമ്പോഴും അവനതിന്മേല്‍ പരിമളദ്രവ്യങ്ങള്‍ പുകയ്ക്കട്ടെ. തലമുറതോറും എന്നേയ്ക്കും കര്‍ത്താവിൻ്റെമുമ്പില്‍ ഈ ധൂപാര്‍പ്പണംനടക്കണം.
9: അവിശുദ്ധധൂപമോ ദഹനബലിയോ ധാന്യബലിയോ അതിന്മേല്‍ നീയര്‍പ്പിക്കരുത്.
10: ദ്രാവകനൈവേദ്യവുമൊഴിക്കരുത്. പാപപരിഹാരബലിയുടെ രക്തംകൊണ്ടു വര്‍ഷത്തിലൊരിക്കല്‍ അഹറോന്‍ അതിൻ്റെ കൊമ്പുകളില്‍ പരിഹാരകര്‍മ്മമനുഷ്ഠിക്കണം. തലമുറതോറും ഇപ്രകാരംചെയ്യണം. ഇതു കര്‍ത്താവിന് അതിവിശുദ്ധമാണ്.
11: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
12: ഇസ്രായേലില്‍ ജനസംഖ്യാക്കണക്കെടുക്കുമ്പോള്‍ തങ്ങളുടെയിടയില്‍ മഹാമാരിയുണ്ടാകാതിരിക്കാന്‍, ഓരോരുത്തരും തങ്ങളുടെ ജീവനുവേണ്ടി കര്‍ത്താവിനു മോചനദ്രവ്യം കൊടുക്കണം.
13: ജനസംഖ്യാക്കണക്കിലുള്‍പ്പെടുന്ന ഓരോ വ്യക്തിയും, വിശുദ്ധമന്ദിരത്തില്‍ നിലവിലുള്ള കണക്കനുസരിച്ച്, അര ഷെക്കല്‍വീതം കര്‍ത്താവിനു കാണിക്കയായിക്കൊടുക്കണം. ഒരു ഷെക്കല്‍ ഇരുപത് ഗേരാ.
14: ജനസംഖ്യാക്കണക്കിലുള്‍പ്പെടുന്ന ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള ഓരോ വ്യക്തിയും ഈ കാണിക്ക കര്‍ത്താവിനു നല്കണം.
15: പാപപരിഹാരത്തിനായി കര്‍ത്താവിന് ഈ കാണിക്കനല്കുമ്പോള്‍ അര ഷെക്കല്‍ മാത്രമേ നല്കാവൂ; ധനികന്‍ കൂടുതലോ ദരിദ്രന്‍ കുറവോ കൊടുക്കാന്‍പാടില്ല.
16: ഇസ്രായേല്‍ജനത്തില്‍നിന്നു പാപപരിഹാരത്തുക സ്വീകരിച്ചു സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കുപയോഗിക്കണം. അങ്ങനെ നിങ്ങള്‍ക്കു പാപപരിഹാരത്തിനുതകുംവിധം അത് ഇസ്രായേല്‍ജനത്തെ കര്‍ത്താവിൻ്റെ സ്മരണയില്‍ കൊണ്ടുവരും.
17: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
18: ഓടുകൊണ്ടൊരു ക്ഷാളനപാത്രം നിര്‍മ്മിക്കണം. അതിൻ്റെ പീഠവും ഓടുകൊണ്ടുള്ളതായിരിക്കണം. അതു സമാഗമകൂടാരത്തിനും ബലിപീഠത്തിനുമിടയ്ക്കു വയ്ക്കണം. അതില്‍ വെള്ളമൊഴിക്കണം.
19: അഹറോനും പുത്രന്മാര്‍ക്കും കൈകാലുകള്‍ കഴുകുന്നതിനുവേണ്ടിയാണത്.
20: അവര്‍ സമാഗമകൂടാരത്തില്‍ പ്രവേശിക്കുകയോ ശുശ്രൂഷയ്ക്കായി ബലിപീഠത്തെ സമീപിച്ചു കര്‍ത്താവിന് ദഹനബലിയര്‍പ്പിക്കുകയോ ചെയ്യുമ്പോള്‍ കൈകാലുകള്‍ കഴുകണം. അല്ലെങ്കില്‍ അവര്‍ മരിക്കും.
21: മരിക്കാതിരിക്കുന്നതിന് അവര്‍ കൈകാലുകള്‍ കഴുകണം. ഇതവര്‍ക്ക് എന്നേയ്ക്കുമുള്ളൊരു കല്പനയാണ്; അവനും അവൻ്റെ സന്തതികള്‍ക്കും തലമുറതോറുമുള്ള കല്പന.

അഭിഷേകതൈലം

22: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
23: മികച്ച സുഗന്ധദ്രവ്യങ്ങളെടുക്കുക. വിശുദ്ധമന്ദിരത്തില്‍ നിലവിലിരിക്കുന്ന ഷെക്കലിൻ്റെ കണക്കനുസരിച്ച്, അഞ്ഞൂറു ഷെക്കല്‍ ശുദ്ധമായ മീറയും ഇരുനൂറ്റമ്പതു ഷെക്കല്‍ സുഗന്ധമുള്ള കറുവാപ്പട്ടയും, ഇരുനൂറ്റമ്പതു ഷെക്കല്‍ സുഗന്ധസസ്യവും,
24: അഞ്ഞൂറു ഷെക്കല്‍ അമരിപ്പട്ടയും, ഒരു ഹിന്‍ ഒലിവെണ്ണയുമെടുക്കുക.
25: സുഗന്ധതൈലങ്ങള്‍ നിര്‍മ്മിക്കുന്ന വിദഗ്ദ്ധനെപ്പോലെ ഇവയെല്ലാം കൂട്ടിക്കലര്‍ത്തി ഒരു വിശുദ്ധതൈലമുണ്ടാക്കണം. അതു വിശുദ്ധമായ അഭിഷേകതൈലമായിരിക്കും.
26: സമാഗമകൂടാരവും സാക്ഷ്യപേടകവും അതുകൊണ്ടഭിഷേകം ചെയ്യണം.
27: മേശയും വിളക്കുകാലും അവയുടെ ഉപകരണങ്ങളും, ധൂപപീഠവും
28: ദഹനബലിപീഠവും ഉപകരണങ്ങളും, ക്ഷാളനപാത്രവും അതിൻ്റെ പീഠവും നീ അഭിഷേചിക്കണം.
29: ഏറ്റവും പരിശുദ്ധമാകേണ്ടതിന് അവയെ നീ വിശുദ്ധീകരിക്കണം. അവയെ സ്പര്‍ശിക്കുന്നതെല്ലാം വിശുദ്ധമാകും.
30: പുരോഹിതരായി എനിക്കു ശുശ്രൂഷചെയ്യാന്‍വേണ്ടി അഹറോനെയും പുത്രന്മാരെയും അഭിഷേകംചെയ്യുകയും വേര്‍തിരിച്ചുനിറുത്തുകയും ചെയ്യുക.
31: നീ ഇസ്രായേൽക്കാരോടു പറയണം: ഇതു തലമുറതോറും എനിക്കായുള്ള അഭിഷേകതൈലമായിരിക്കും.
32: ഇതു സാധാരണക്കാരുടെമേലൊഴിക്കരുത്. കൂട്ടുവസ്തുക്കള്‍ ഈക്കണക്കില്‍ച്ചേര്‍ത്ത്, മറ്റൊരു തൈലമുണ്ടാക്കുകയുമരുത്. ഇതു വിശുദ്ധമാണ്. നീയിതിനെ വിശുദ്ധമായിക്കരുതണം.
33: ആരെങ്കിലും ഇതുപോലൊരു ചേരുവയുണ്ടാക്കുകയോ സാധാരണക്കാരൻ്റെമേലൊഴിക്കുകയോ ചെയ്താല്‍, അവന്‍ തൻ്റെ ജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം.
34: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ദേവദാരുതൈലം, നറുമ്പശ, ഗുല്‍ഗുലു, കുന്തുരുക്കം എന്നീ സുഗന്ധദ്രവ്യങ്ങള്‍ സമമായെടുക്കുക.
35: സുഗന്ധതൈലം നിര്‍മ്മിക്കുന്ന വിദഗ്ദ്ധനെപ്പോലെ ഇവയെല്ലാം കൂട്ടിക്കലര്‍ത്തി, ഉപ്പുംചേര്‍ത്തു ധൂപാര്‍പ്പണത്തിനുള്ള വിശുദ്ധമായ സുഗന്ധദ്രവ്യമുണ്ടാക്കുക.
36: അതില്‍നിന്നു കുറെയെടുത്തു നേര്‍മ്മയായിപ്പൊടിച്ച്, ഒരുഭാഗം ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കുന്ന സമാഗമകൂടാരത്തിലെ സാക്ഷ്യപേടകത്തിൻ്റെ മുമ്പില്‍ വയ്ക്കുക. അതിനെ ഏറ്റവും പവിത്രമായി കരുതണം.
37: നിങ്ങള്‍ക്കുവേണ്ടി ഈ ചേരുവക്കണക്കനുസരിച്ച് സുഗന്ധദ്രവ്യമുണ്ടാക്കരുത്; കര്‍ത്താവിനു വിശുദ്ധമായ ഒന്നായി ഇതിനെക്കരുതണം.
38: പരിമളത്തിനുവേണ്ടി ആരെങ്കിലും അതുണ്ടാക്കിയാല്‍ അവന്‍ തൻ്റെ ജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ