ഇരു‍പത്തിരണ്ടാം ദിവസം - പുറപ്പാട് 22 - 24


 അദ്ധ്യായം 22

നഷ്ടപരിഹാരം
1: ഒരുവൻ കാളയേയോ ആടിനേയോ മോഷ്ടിച്ചു കൊല്ലുകയോ വില്ക്കുകയോചെയ്താല്‍, അവന്‍ ഒരു കാളയ്ക്കു പകരം അഞ്ചു കാളയെയും ഒരാടിനു പകരം നാല് ആടിനെയും കൊടുക്കണം.
2: ഭവനഭേദനത്തിനിടയില്‍ പിടിക്കപ്പെടുന്ന കള്ളന്‍ അടിയേറ്റു മരിച്ചാല്‍ അവൻ്റെ രക്തത്തിനു പ്രതികാരംചെയ്യേണ്ടതില്ല.
3: എന്നാല്‍, സൂര്യോദയത്തിനു ശേഷമാണ് ഇതു സംഭവിക്കുന്നതെങ്കില്‍, അവൻ്റെ രക്തത്തിനു പ്രതികാരംചെയ്യണം.
4: മോഷ്ടിച്ച വസ്തു മുഴുവന്‍ മോഷ്ടാവു തിരിച്ചുകൊടുക്കണം. അവൻ്റെ കൈവശം ഒന്നുമില്ലെങ്കില്‍ അവനെ വിറ്റ്, നഷ്ടമീടാക്കണം. മോഷ്ടിക്കപ്പെട്ട കാളയോ കഴുതയോ ആടോ അവൻ്റെ പക്കല്‍ ജീവനോടെ കാണപ്പെടുന്നെങ്കില്‍ മോഷ്ടിച്ചതിൻ്റെ ഇരട്ടി അവന്‍ തിരികെക്കൊടുക്കണം. 
5: ഒരുവന്‍ മറ്റൊരുവൻ്റെ വയലിലോ മുന്തിരിത്തോട്ടത്തിലോ തൻ്റെ കന്നുകാലികളെ മേയിക്കുകയോ, അവയെ അഴിച്ചുവിട്ടു മറ്റൊരുവൻ്റെ വയലില്‍ മേയാനിടയാക്കുകയോചെയ്താല്‍, അവന്‍ തൻ്റെ വയലിലും മുന്തിരിത്തോട്ടത്തിലുംനിന്നുള്ള ഏറ്റവും നല്ല വിളവ്, നഷ്ടപരിഹാരമായി കൊടുക്കണം.
6: മുള്‍പ്പടര്‍പ്പിനു തീ പടര്‍ന്നുപിടിച്ചിട്ട് കൊയ്തുകൂട്ടിയ ധാന്യമോ കൊയ്യാത്ത ധാന്യമോ വയലോ കത്തിനശിക്കാനിടയായാല്‍, തീകത്തിച്ചയാള്‍ നഷ്ടപരിഹാരംചെയ്യണം.
7: അയല്ക്കാരന്‍ സൂക്ഷിക്കാനേല്പിച്ച പണമോ സാധനങ്ങളോ ഒരു വീട്ടില്‍നിന്നു മോഷ്ടിക്കപ്പെടുകയും കള്ളനെ പിടികൂടുകയുംചെയ്താല്‍, മോഷ്ടിച്ചതിൻ്റെ ഇരട്ടി അവന്‍ തിരികെക്കൊടുക്കണം.
8: കള്ളനെ പിടികിട്ടിയില്ലെങ്കില്‍, താന്‍ അയല്ക്കാരൻ്റെ വസ്തുക്കളിന്മേല്‍ കൈവച്ചിട്ടില്ലെന്ന് വീട്ടുടമസ്ഥന്‍ ദൈവതിരുമുമ്പില്‍ സത്യംചെയ്യണം.
9: കാള, കഴുത, ആട്, വസ്ത്രം നഷ്ടപ്പെട്ട മറ്റെന്തെങ്കിലും വസ്തു ഇവയെപ്പറ്റി തര്‍ക്കമുണ്ടാകുകയും, ഇതെന്റേതാണ് എന്നു രണ്ടുപേര്‍ അവകാശപ്പെടുകയും ചെയ്താല്‍, ഇരുവരും ദൈവസന്നിധിയില്‍ വരട്ടെ. കുറ്റക്കാരനെന്നു ദൈവം വിധിക്കുന്ന ആള്‍ തൻ്റെ അയല്ക്കാരന് ഇരട്ടി തിരികെക്കൊടുക്കണം.
10: ഒരുവന്‍ അയല്ക്കാരൻ്റെപക്കല്‍ സൂക്ഷിക്കാനേല്പിച്ച കാളയോ കഴുതയോ ആടോ മറ്റേതെങ്കിലും മൃഗമോ പരുക്കേല്ക്കുകയോ ചത്തുപോവുകയോ നഷ്ടപ്പെടുകയോചെയ്യുകയും അതിനു സാക്ഷിയില്ലാതിരിക്കുകയുംചെയ്താല്‍,
11: ആ അയല്ക്കാരൻ, കര്‍ത്താവിൻ്റെ നാമത്തില്‍ സത്യംചെയ്തു തൻ്റെ നിരപരാധത തെളിയിക്കണം. ഉടമസ്ഥന്‍ സത്യപ്രതിജ്ഞ അംഗീകരിക്കണം. മുതല്‍ തിരിച്ചു കൊടുക്കാന്‍ അപരനു കടമയുണ്ടായിരിക്കുകയില്ല.
14: ഒരുവന്‍ തൻ്റെ അയല്ക്കാരനില്‍നിന്ന് ഏതെങ്കിലും മൃഗത്തെ വായ്പവാങ്ങിയിട്ട്, ഉടമസ്ഥൻ്റെ അസാന്നിദ്ധ്യത്തില്‍ അതു ചാകുന്നതിനോ അതിനു മുറിവേല്ക്കുന്നതിനോ ഇടയായാല്‍ അവന്‍ നഷ്ടപരിഹാരം ചെയ്യണം.
15: എന്നാല്‍, അതു സംഭവിക്കുന്നത് ഉടമസ്ഥൻ്റെ സാന്നിദ്ധ്യത്തിലാണെങ്കില്‍ നഷ്ടപരിഹാരംചെയ്യേണ്ടാ. അതു കൂലിക്കെടുത്തതാണെങ്കില്‍ കൂലികൊണ്ടു നഷ്ടം പരിഹരിക്കപ്പെടും.

വിവിധ നിയമങ്ങള്‍
16: വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലാത്ത ഒരു കന്യകയെ വശീകരിച്ച് അവളോടൊത്തു ശയിക്കുന്നവന്‍ വിവാഹത്തുക നല്കി അവളെ ഭാര്യയായി സ്വീകരിക്കണം.
17: അവളെ അവനു ഭാര്യയായി കൊടുക്കാന്‍ അവളുടെ പിതാവു തീര്‍ത്തും വിസമ്മതിച്ചാല്‍, കന്യകകള്‍ക്കുള്ള വിവാഹത്തുക അവന്‍ കൊടുക്കണം.
18: മന്ത്രവാദിനിയെ ജീവിക്കാനനുവദിക്കരുത്.
19: മൃഗത്തോടു സംഗമിക്കുന്നവന്‍ വധിക്കപ്പെടണം.
20: കര്‍ത്താവിനുമാത്രമല്ലാതെ മറ്റു ദേവന്മാര്‍ക്കു ബലിയര്‍പ്പിക്കുന്നവനെ നിശ്ശേഷം നശിപ്പിക്കണം.
21: നിങ്ങള്‍ പരദേശിയെ ദ്രോഹിക്കുകയോ ഞെരുക്കുകയോ അരുത്. നിങ്ങള്‍ ഈജിപ്തില്‍ പരദേശികളായിരുന്നല്ലോ.
22: വിധവയെയോ, അനാഥനെയോ നിങ്ങള്‍ പീഡിപ്പിക്കരുത്.
23: നിങ്ങള്‍ അവരെ ഉപദ്രവിക്കുകയും അവര്‍, എന്നെ വിളിച്ചുകരയുകയുംചെയ്താല്‍ നിശ്ചയമായും ഞാന്‍ അവരുടെ നിലവിളി കേള്‍ക്കും.
24: എൻ്റെ കോപം ജ്വലിക്കുകയും നിങ്ങളെ ഞാന്‍ വാള്‍കൊണ്ടു വധിക്കുകയും ചെയ്യും. അപ്പോള്‍ നിങ്ങളുടെ ഭാര്യമാര്‍ വിധവകളും നിങ്ങളുടെ മക്കള്‍ അനാഥരുമായിത്തീരും.
25: നിന്നോടൊന്നിച്ചു വസിക്കുന്ന, എൻ്റെ ജനത്തില്‍ ദരിദ്രരായ ആര്‍ക്കെങ്കിലും നീ വായ്പ കൊടുത്താല്‍, പലിശയ്ക്കു കടംകൊടുക്കുന്നവനെപ്പോലെ പെരുമാറരുത്. അവരില്‍നിന്നു പലിശ ഈടാക്കുകയുമരുത്.
26: അയല്ക്കാരൻ്റെ മേലങ്കി പണയംവാങ്ങിയാല്‍ സൂര്യാസ്തമയത്തിനു മുമ്പ് അതു തിരിയെക്കൊടുക്കണം.
27: എന്തെന്നാല്‍, അതു മാത്രമാണ് അവനുള്ള പുതപ്പ്. തൻ്റെ ശരീരത്തിലണിയുന്ന ആ ഉടുപ്പല്ലാതെ അവനുറങ്ങുമ്പോള്‍ പുതയ്ക്കാന്‍ മറ്റെന്തുണ്ട്? അവന്‍ എന്നെ വിളിച്ചു കരഞ്ഞാല്‍ ഞാനതുകേള്‍ക്കും; ഞാൻ കരുണയുള്ളവനാണ്.
28: നീ ദൈവത്തെ നിന്ദിക്കുകയോ നിൻ്റെ ജനത്തിൻ്റെ ഭരണാധികാരിയെ ശപിക്കുകയോ അരുത്.
29: നിൻ്റെ മെതിക്കളത്തിലെയും ചക്കുകളിലെയും ഫലസമൃദ്ധിയില്‍നിന്നു കാഴ്ച സമര്‍പ്പിക്കാന്‍ വൈകരുത്. നിൻ്റെ പുത്രന്മാരില്‍ ആദ്യജാതനെ എനിക്കു നല്കണം.
30: നിൻ്റെ കാളകളെയും ആടുകളെയും സംബന്ധിച്ചും ഇപ്രകാരംതന്നെ ചെയ്യണം. അവയുടെ കടിഞ്ഞൂല്‍ ഏഴുദിവസം തള്ളയുടെകൂടെ കഴിയട്ടെ. എട്ടാം ദിവസം നീ അതിനെ എനിക്കു തരണം.



 അദ്ധ്യായം 23

തുല്യമായ നീതി

1: വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്; കള്ളസാക്ഷ്യം നല്കി കുറ്റക്കാരനു കൂട്ടുനില്ക്കരുത്.
2: ഭൂരിപക്ഷത്തോടുചേര്‍ന്നു തിന്മ ചെയ്യരുത്. ഭൂരിപക്ഷത്തോടു ചേര്‍ന്ന് നീതിക്കെതിരായി കോടതിയില്‍ സാക്ഷ്യം നില്ക്കരുത്.
3: വ്യവഹാരത്തില്‍ ദരിദ്രനു പ്രത്യേകപരിഗണന നല്കരുത്.
4: ശത്രുവിൻ്റെ കാളയോ കഴുതയോ വഴിതെറ്റിപ്പോകുന്നതു കണ്ടാല്‍ അതിനെ അവൻ്റെയടുക്കല്‍ തിരിച്ചെത്തിക്കണം.
5: നിന്നെ വെറുക്കുന്നവൻ്റെ കഴുത, ചുമടിനുകീഴെ വീണുകിടക്കുന്നതു കണ്ടാല്‍, നീ കടന്നുപോകരുത്; അതിനെ എഴുന്നേല്പിക്കാന്‍ അവനെ സഹായിക്കണം.
6: വ്യവഹാരത്തില്‍ ദരിദ്രനു നീതി നിഷേധിക്കരുത്.
7: തെറ്റായ കുറ്റാരോപണത്തില്‍നിന്ന് ഒഴിഞ്ഞുനില്ക്കുക. നിഷ്‌കളങ്കരെയും നീതിമാന്മാരെയും വധിക്കരുത്. ദുഷ്ടനെ ഞാന്‍ വെറുതെ വിടുകയില്ല.
8: കൈക്കൂലി വാങ്ങരുത്; അതു വിജ്ഞനെ അന്ധനാക്കുകയും നീതിമാനെ കള്ളംപറയാന്‍ പ്രേരിപ്പിക്കുകയുംചെയ്യുന്നു.
9: നിങ്ങള്‍ പരദേശികളെ പീഡിപ്പിക്കരുത്. ഈജിപ്തില്‍ പരദേശികളായിരുന്ന നിങ്ങള്‍ക്ക് പരദേശികളുടെ ഹൃദയവികാരങ്ങള്‍ അറിയാമല്ലോ.

സാബത്തു വര്‍ഷം
10: നീ, നിൻ്റെ വയലില്‍ ആറുവര്‍ഷം വിതച്ചു വിളവെടുത്തുകൊള്ളുക.
11: ഏഴാം വര്‍ഷം, അതു വിതയ്ക്കാതെ വെറുതെ കിടക്കട്ടെ. നിൻ്റെ ജനത്തിലെ ദരിദ്രര്‍ അതില്‍നിന്നു ഭക്ഷ്യം ശേഖരിക്കട്ടെ. പിന്നെയും അവശേഷിക്കുന്നതു വന്യമൃഗങ്ങള്‍ തിന്നുകൊള്ളട്ടെ. മുന്തിരിത്തോട്ടവും ഒലിവുതോട്ടവും സംബന്ധിച്ചും ഇപ്രകാരംതന്നെ ചെയ്യണം.
12: ആറുദിവസം ജോലിചെയ്യുക. ഏഴാംദിവസം വിശ്രമിക്കണം. നിൻ്റെ കാളയും കഴുതയും വിശ്രമിക്കട്ടെ. നിൻ്റെ ദാസിയുടെ പുത്രനും പരദേശിയും ക്ഷീണംതീര്‍ക്കട്ടെ.
13: ഞാന്‍ നിങ്ങളോടു പറഞ്ഞകാര്യങ്ങളിലെല്ലാം ശ്രദ്ധവയ്ക്കണം. അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്.

മൂന്നു മഹോത്സവങ്ങള്‍

14: എൻ്റെ ബഹുമാനത്തിനായി വര്‍ഷംതോറും മൂന്നുതവണ നിങ്ങള്‍ ഉത്സവമാഘോഷിക്കണം.
15: പുളിപ്പില്ലാത്ത അപ്പത്തിൻ്റെ തിരുനാള്‍ ആചരിക്കണം. ഞാൻ കല്പിച്ചിട്ടുള്ളതുപോലെ അബീബു മാസത്തിലെ ഏഴു നിശ്ചിതദിവസങ്ങളില്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. എന്തെന്നാല്‍, ആ മാസത്തിലാണു നിങ്ങള്‍ ഈജിപ്തില്‍നിന്നു പുറത്തുവന്നത്. എൻ്റെ മുമ്പില്‍ വെറുംകൈയോടെ വരരുത്.
16: വയലില്‍നിന്ന് ആദ്യഫലങ്ങള്‍ കൊയ്‌തെടുക്കുമ്പോള്‍ പുത്തരിപ്പെരുനാളും വര്‍ഷാവസാനം പ്രയത്നഫലം ശേഖരിച്ചുകഴിയുമ്പോള്‍, സംഭരണത്തിരുനാളും ആഘോഷിക്കണം.
17: പുരുഷന്മാരെല്ലാവരും വര്‍ഷത്തില്‍ മൂന്നുപ്രാവശ്യം ദൈവമായ കര്‍ത്താവിൻ്റെ സന്നിധിയില്‍ ഹാജരാവണം.
18: ബലിമൃഗത്തിൻ്റെ രക്തം, പുളിപ്പുള്ള അപ്പത്തോടൊന്നിച്ച് എനിക്കര്‍പ്പിക്കരുത്. ഉത്സവദിനത്തിലര്‍പ്പിക്കുന്ന ബലിയുടെ കൊഴുപ്പ്, പ്രഭാതംവരെ സൂക്ഷിക്കുകയുമരുത്.
19: വയലിലെ ആദ്യവിളവിൻ്റെ ആദ്യഫലം നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ ഭവനത്തിലേക്കു കൊണ്ടുവരണം. ആട്ടിന്‍കുട്ടിയെ അതിൻ്റെ തള്ളയുടെ പാലില്‍ വേവിക്കരുത്.

വാഗ്ദാനങ്ങള്‍
20: ഇതാ, ഒരു ദൂതനെ നിനക്കുമുമ്പേ ഞാനയയ്ക്കുന്നു. അവന്‍ നിൻ്റെ വഴിയില്‍ നിന്നെ കാത്തുകൊള്ളും; ഞാനൊരുക്കിയിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുവരുകയുംചെയ്യും.
21: അവന്‍ പറയുന്നതെല്ലാം ആദരപൂര്‍വ്വമനുസരിക്കണം. അവനെ പ്രകോപിപ്പിക്കരുത്. എൻ്റെ നാമം അവനിലുള്ളതുനിമിത്തം, നിൻ്റെ അതിക്രമങ്ങള്‍ അവന്‍ ക്ഷമിക്കുകയില്ല.
22: അവൻ്റെ വാക്കുകേള്‍ക്കുകയും ഞാന്‍ പറയുന്നതെല്ലാം അനുസരിക്കുകയുംചെയ്യുമെങ്കില്‍ നിൻ്റെ ശത്രുക്കള്‍ക്കു ഞാന്‍ ശത്രുവായിരിക്കും. നിൻ്റെ എതിരാളികള്‍ക്കു ഞാന്‍ എതിരാളിയുമായിരിക്കും.
23: എൻ്റെ ദൂതന്‍ നിനക്കുമുമ്പേ പോയി, നിന്നെ അമോര്യര്‍, ഹിത്യര്‍, പെരീസ്യര്‍, കാനാന്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ ഇടയിലേക്കു നയിക്കും. അപ്പോള്‍ ഞാനവരെ നിശ്ശേഷം നശിപ്പിക്കും.
24: നീ അവരുടെ ദേവന്മാരെ കുമ്പിടുകയോ ആരാധിക്കുകയോ ചെയ്യരുത്. അവരുടെ ആചാരങ്ങള്‍ അനുകരിക്കരുത്. അവരുടെ ദേവന്മാരെ നശിപ്പിക്കുകയും ആരാധനാസ്തംഭങ്ങള്‍ തകര്‍ക്കുകയും ചെയ്യണം.
25: നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ ആരാധിക്കണം. അപ്പോള്‍ ഞാന്‍ നിങ്ങളുടെ ഭക്ഷ്യവും പാനീയവും ആശീര്‍വദിക്കും; നിങ്ങളുടെയിടയില്‍നിന്നു രോഗം നിര്‍മാര്‍ജ്ജനംചെയ്യും.
26: ഗര്‍ഭച്ഛിദ്രമോ വന്ധ്യതയോ നാട്ടിലുണ്ടാവുകയില്ല; നിനക്കു ഞാന്‍ ദീര്‍ഘായുസ്സു തരും.
27: നീ ചെന്നെത്തുംമുമ്പേ, നിനക്ക് ഏറ്റുമുട്ടേണ്ടിവരുന്ന ജനങ്ങള്‍ എന്നെ ഭയപ്പെടുന്നതിനു ഞാനിടയാക്കും. അവരില്‍ സംഭ്രമംജനിപ്പിക്കും. നിൻ്റെ ശത്രുക്കള്‍ പിന്തിരിഞ്ഞോടും.
28: നിനക്കുമുമ്പേ ഞാൻ കടന്നലുകളെയയയ്ക്കും. അവ, ഹിവ്യര്‍, കാനാന്യര്‍, ഹിത്യര്‍ എന്നിവരെ നിൻ്റെ മുമ്പില്‍നിന്നു തുരത്തും.
29: എന്നാല്‍ ഒറ്റവര്‍ഷംകൊണ്ട് അവരെ നിൻ്റെ മുമ്പില്‍നിന്നു തുടച്ചുമാറ്റുകയില്ല. അങ്ങനെചെയ്താല്‍ നാടു വിജനമാകുകയും നിനക്കുപദ്രവകാരികളായ വന്യമൃഗങ്ങള്‍ പെരുകുകയും ചെയ്യും.
30: നീ വര്‍ദ്ധിച്ച്, നാടു കൈവശപ്പെടുത്തുന്നതനുസരിച്ച്, അവരെ നിൻ്റെ മുമ്പില്‍നിന്ന് ഞാന്‍ പുറന്തള്ളിക്കൊണ്ടിരിക്കും.
31: നിൻ്റെ അതിര്‍ത്തികള്‍ ചെങ്കടല്‍മുതല്‍ ഫിലിസ്ത്യാക്കടല്‍വരെയും മരുഭൂമിമുതല്‍ യൂഫ്രട്ടീസ്‌നദിവരെയുമായി ഞാന്‍ നിശ്ചയിക്കും. തദ്ദേശവാസികളെ ഞാന്‍ നിൻ്റെ കൈയിലേല്പിക്കും. നീ അവരെ നിൻ്റെ മുമ്പില്‍നിന്നു തുരത്തണം.
32: അവരോടോ അവരുടെ ദേവന്മാരോടോ നീ ഉടമ്പടി ചെയ്യരുത്.
33: അവര്‍ നിൻ്റെ നാട്ടില്‍ വസിച്ചുകൂടാ. വസിച്ചാല്‍, എനിക്കെതിരായി പാപംചെയ്യാന്‍ അവര്‍ നിന്നെ പ്രേരിപ്പിക്കും. നീ അവരുടെ ദേവന്മാരെ ആരാധിച്ചാല്‍ അതു നിനക്കൊരു കെണിയായിരിക്കുകയും ചെയ്യും.


 അദ്ധ്യായം 24

ഉടമ്പടി ഉറപ്പിക്കുന്നു
1: കര്‍ത്താവു മോശയോടരുളിച്ചെയ്തു: നീയും അഹറോനും നാദാബും അബിഹുവും ഇസ്രായേലിലെ എഴുപതു ശ്രേഷ്ഠന്മാരുംകൂടെ കര്‍ത്താവിൻ്റെ അടുക്കലേക്കു കയറിവരുവിന്‍. നിങ്ങള്‍ അകലെനിന്നു കുമ്പിട്ടാരാധിക്കുവിന്‍.
2: മോശമാത്രം കര്‍ത്താവിനെ സമീപിക്കട്ടെ. മറ്റുള്ളവര്‍ സമീപിക്കരുത്. ജനം അവനോടൊപ്പം കയറിവരുകയുമരുത്.
3: മോശ ചെന്നു കര്‍ത്താവിൻ്റെ എല്ലാ വാക്കുകളും നിയമങ്ങളും ജനത്തെ അറിയിച്ചു. കര്‍ത്താവു കല്പിച്ച കാര്യങ്ങളെല്ലാം തങ്ങള്‍ ചെയ്യുമെന്ന് അവര്‍ ഏകസ്വരത്തില്‍ മറുപടി പറഞ്ഞു.
4: മോശ കര്‍ത്താവിൻ്റെ വാക്കുകളെല്ലാം എഴുതിവച്ചു. അവന്‍ അതിരാവിലെ എഴുന്നേറ്റ് മലയുടെ അടിവാരത്തില്‍ ഒരു ബലിപീഠവും ഇസ്രായേലിലെ പന്ത്രണ്ടുഗോത്രങ്ങള്‍ക്കായി പന്ത്രണ്ടു സ്തംഭങ്ങളും നിര്‍മ്മിച്ചു.
5: അവനയച്ച ഇസ്രായേല്‍യുവാക്കന്മാര്‍ കര്‍ത്താവിനു ദഹനബലികളും കാളകളെക്കൊണ്ടുള്ള സമാധാനബലികളുമര്‍പ്പിച്ചു.
6: മോശ ബലിയുടെ രക്തത്തില്‍ പകുതി, പാത്രങ്ങളിലാക്കുകയും പകുതി, ബലിപീഠത്തിന്മേല്‍ തളിക്കുകയുംചെയ്തു.
7: അനന്തരം, ഉടമ്പടി ഗ്രന്ഥമെടുത്ത് ജനങ്ങള്‍കേള്‍ക്കെ വായിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: കര്‍ത്താവു കല്പിച്ചതെല്ലാം ഞങ്ങള്‍ ചെയ്യും. ഞങ്ങള്‍ അനുസരണമുള്ളവരായിരിക്കും.
8: അപ്പോള്‍ മോശ രക്തമെടുത്തു ജനങ്ങളുടെമേല്‍ തളിച്ചുകൊണ്ടു പറഞ്ഞു: ഈ വചനങ്ങളെല്ലാം ആധാരമാക്കി കര്‍ത്താവു നിങ്ങളോടുചെയ്ത ഉടമ്പടിയുടെ രക്തമാകുന്നു ഇത്.
9: അനന്തരം, മോശയും അഹറോനും നാദാബും അബിഹുവും ഇസ്രായേല്‍ ശ്രേഷ്ഠന്മാര്‍ എഴുപതുപേരും മലമുകളിലേക്കു കയറിപ്പോയി.
10: അവര്‍ ഇസ്രായേലിൻ്റെ ദൈവത്തെ കണ്ടു. ആകാശതുല്യം പ്രകാശമാനമായ ഇന്ദ്രനീലക്കല്‍ത്തളംപോലെ എന്തോ ഒന്ന് അവിടുത്തെ പാദങ്ങളുടെ താഴേ കാണപ്പെട്ടു.
11: ഇസ്രായേല്‍ശ്രേഷ്ഠന്മാരായ അവരുടെമേല്‍ അവിടുന്നു കൈവച്ചില്ല. അവര്‍ ദൈവത്തെ കണ്ടു. അനന്തരം ഭക്ഷിക്കുകയും പാനംചെയ്യുകയുംചെയ്തു.

മോശ സീനാ‌യ്‌മലയില്‍
12: കര്‍ത്താവു മോശയോടരുളിച്ചെയ്തു: മലമുകളില്‍ എൻ്റെ സമീപത്തേക്കു കയറിവന്നു കാത്തുനില്ക്കുക. ഞാന്‍ നിയമങ്ങളും കല്പനകളുമെഴുതിയ കല്പലകകള്‍ നിനക്കു തരാം; നീയവ ജനത്തെ പഠിപ്പിക്കണം.
13: മോശ തൻ്റെ സേവകനായ ജോഷ്വയോടുകൂടെ എഴുന്നേറ്റു; മോശ, ദൈവത്തിൻ്റെ മലയിലേക്കു കയറി.
14: അവന്‍ ശ്രേഷ്ഠന്മാരോടു പറഞ്ഞു: ഞങ്ങള്‍ മടങ്ങിവരുന്നതുവരെ നിങ്ങള്‍ ഇവിടെ കാത്തുനില്ക്കുവിന്‍. അഹറോനും ഹൂറും നിങ്ങളോടുകൂടെയുണ്ടല്ലോ. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അവരെ സമീപിക്കുവിന്‍.
15: മോശ മലയിലേക്കു കയറിപ്പോയി. അപ്പോള്‍ ഒരുമേഘം മലയെ ആവരണംചെയ്തു.
16: കര്‍ത്താവിൻ്റെ മഹത്വം, സീനായ്‌മലയില്‍ ആവസിച്ചു. ആറുദിവസത്തേക്ക്, ഒരുമേഘം മലയെ മൂടിയിരുന്നു. ഏഴാംദിവസം മേഘത്തില്‍നിന്നു കര്‍ത്താവു മോശയെ വിളിച്ചു.
17: മലമുകളില്‍ കര്‍ത്താവിൻ്റെ മഹത്വം, ദഹിപ്പിക്കുന്ന അഗ്നിക്കുതുല്യം ഇസ്രായേല്യര്‍ക്കു കാണപ്പെട്ടു.
18: മോശ, മേഘത്തിൻ്റെ ഉള്ളില്‍ക്കടന്നു മലമുകളിലേക്കു കയറി; നാല്പതുരാവും നാല്പതുപകലും അവന്‍ മലമുകളിലായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ