അദ്ധ്യായം 15
1: ദാവീദ് ജറുസലെമില്‍ തനിക്കുവേണ്ടി കൊട്ടാരങ്ങള്‍ നിര്‍മ്മിച്ചു; ദൈവത്തിൻ്റെ പേടകത്തിനു സ്ഥലമൊരുക്കി; കൂടാരംപണിതു.
2: ദാവീദ് ആജ്ഞാപിച്ചു: കര്‍ത്താവിൻ്റെ പേടകംവഹിക്കാനും അവിടുത്തേയ്ക്ക് എന്നും ശുശ്രൂഷചെയ്യാനും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ലേവ്യരല്ലാതെ മറ്റാരും പേടകം വഹിക്കരുത്.
3: സജ്ജമാക്കിയ സ്ഥലത്തേക്കു പേടകംകൊണ്ടുവരാന്‍ ദാവീദ് ഇസ്രായേല്യരെ ജറുസലെമില്‍ വിളിച്ചുകൂട്ടി.
4: അഹറോന്റെ പുത്രന്മാരെയും, ലേവ്യരെയും ദാവീദു വിളിച്ചു;
5: ലേവ്യഗോത്രത്തില്‍നിന്നു വന്നവര്‍: കൊഹാത്തു കുടുംബത്തലവനായ ഊറിയേലും നൂറ്റിയിരുപതു സഹോദരന്മാരും;
6: മെറാറികുടുംബത്തലവനായ അസായായും ഇരുനൂറ്റിയിരുപതു സഹോദരന്മാരും;
7: ഗര്‍ഷോം കുടുംബത്തലവനായ ജോയേലും നൂറ്റിമുപ്പതു സഹോദരന്മാരും;
8: എലിസാഫാന്‍ കുടുംബത്തലവനായ ഷെമായായും ഇരുനൂറു സഹോദരന്മാരും;
9: ഹെബ്രോണ്‍ കുടുംബത്തലവനായ എലിയെലും എണ്‍പതു സഹോദരന്മാരും;
10: ഉസിയേല്‍ക്കുടുംബത്തലവനായ അമിനാദാബും നൂറ്റിപ്പന്ത്രണ്ടു സഹോദരന്മാരും.
11: പിന്നീടു സാദോക്ക്, അബിയാഥര്‍ എന്നീ പുരോഹിതന്മാരെയും ഊറിയേല്‍, അസായാ, ജോയേല്‍, ഷെമായാ, എലിയേല്‍, അമിനാബാദ് എന്നീ ലേവ്യരെയും ദാവീദു വിളിച്ചു.
12: അവന്‍ പറഞ്ഞു: നിങ്ങള്‍ ലേവി ഗോത്രത്തിലെ കുടുംബത്തലവന്‍മാരാണല്ലോ; ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ പേടകം കൊണ്ടുവന്ന്, അതിനായി സജ്ജീകരിച്ചിരിക്കുന്ന സ്ഥലത്തുവയ്ക്കുന്നതിന് നിങ്ങളെത്തന്നെയും നിങ്ങളുടെ സഹോദരന്മാരെയും ശുദ്ധീകരിക്കുവിന്‍.
13: ആദ്യത്തെ പ്രാവശ്യം നിങ്ങളല്ല അതു വഹിച്ചത്. വിധിപ്രകാരം പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ അന്നു ദൈവം നമ്മെ ശിക്ഷിച്ചു.
14: അതുകൊണ്ട്, ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ പേടകം കൊണ്ടുവരാന്‍ പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ശുദ്ധീകരിച്ചു.
15: മോശവഴി കര്‍ത്താവു നല്കിയ കല്പനയനുസരിച്ച്, ലേവ്യര്‍ ദൈവത്തിന്റെ പേടകം, അതിന്റെ തണ്ടുകള്‍ തോളില്‍വച്ചു വഹിച്ചു.
16: കിന്നരം, വീണ, കൈത്താളം എന്നിവയുപയോഗിച്ച് അത്യുച്ചത്തില്‍ ആനന്ദാരവം മുഴക്കുന്നതിനു ഗായകന്മാരായി സഹോദരന്മാരെ നിയമിക്കാന്‍ ദാവീദു ലേവികുടുംബത്തലവന്മാരോട് ആജ്ഞാപിച്ചു.
17: ജോയേലിന്റെ മകന്‍ ഹേമാന്‍, അവന്റെ ചാര്‍ച്ചക്കാരന്‍ ബറാക്കിയായുടെ മകന്‍ ആസാഫ്, മെറാറികുടുംബത്തിലെ കുഷായയുടെ മകന്‍ ഏഥാന്‍ എന്നിവരെ ലേവ്യര്‍ നിയമിച്ചു.
18: അവര്‍ക്കുതാഴെ, അവരുടെ ചാര്‍ച്ചക്കാരായ സഖറിയാ, യാസിയേല്‍, ഷെമിറാമോത്, യഹിയേല്‍, ഉന്നി, എലിയാബ്, ബനായാ, മാസെയാ, മത്തീത്തിയാ, എലിഫെലേഹു, മിക്നെയാ എന്നിവരെയും ഓബദ്ഏദോം, ജയിയേല്‍ എന്നീ ദ്വാരപാലകന്മാരെയും നിയമിച്ചു.
19: ഗായകന്മാരായ ഹേമാന്‍, ആസാഫ്, ഏഥാന്‍ എന്നിവര്‍ പിച്ചളകൈത്താളങ്ങള്‍ കൊട്ടി.
20: സഖറിയാ, അസിയേല്‍, ഷെമിറാമോത്, യഹിയേല്‍, ഉന്നി, എലിയാബ്, മാസെയാ, ബനായാ എന്നിവര്‍ അലാമോത് രാഗത്തില്‍ കിന്നരംവായിച്ചു.
21: മത്തീത്തിയാ, എലിഫെലേഹു, മിക്നെയാ, ഓബദ് ഏദോം, ജയിയേല്‍, അസാസിയാ എന്നിവര്‍ ഷെമിനീത് രാഗത്തില്‍ വീണവായിച്ചു.
22: ലേവ്യരില്‍ സംഗീതജ്ഞനായ കെനനിയാ ഗായകസംഘത്തെ നയിച്ചു. അവന്‍, അതില്‍ നിപുണനായിരുന്നു.
23: ബറാക്കിയാ, എല്ക്കാനാ എന്നിവരായിരുന്നു പേടകത്തിന്റെ കാവല്‍ക്കാര്‍.
24: ഷെബാനിയാ, യോസഫാത്ത്, നെഥാനേല്‍, അമസായി, സഖറിയാ, ബനായാ, എലിയേസര്‍ എന്നീ പുരോഹിതന്മാര്‍ ദൈവത്തിന്റെ പേടകത്തിനുമുമ്പില്‍ കാഹളം മുഴക്കി. ബദ് ഏദോം, യഹിയാ എന്നിവരും പേടകത്തിന്റെ കാവല്‍ക്കാരായിരുന്നു.
25: ദാവീദും ഇസ്രായേലിലെ ശ്രേഷ്ഠന്മാരും സഹസ്രാധിപന്മാരും കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം ഓബദ്ഏദോമിന്റെ വീട്ടില്‍നിന്നു കൊണ്ടുവരുന്നതിന് ആഹ്ലാദത്തോടെ പുറപ്പെട്ടു.
26: പേടകംവഹിച്ച ലേവ്യരെ ദൈവം സഹായിച്ചതിനാല്‍ അവര്‍ ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും ബലിയര്‍പ്പിച്ചു.
27: ദാവീദും പേടകംവഹിച്ചിരുന്ന ലേവ്യരും ഗായകന്മാരും ഗായകസംഘത്തിന്റെ നായകനുമായ കെനനിയായും നേര്‍ത്ത ചണവസ്ത്രം ധരിച്ചിരുന്നു. ദാവീദ് ചണംകൊണ്ടുള്ള എഫോദ് അണിഞ്ഞിരുന്നു.
28: ഇസ്രായേല്‍ ആര്‍പ്പുവിളിയോടും കൊമ്പ്, കുഴല്‍, കൈത്താളം, കിന്നരം, വീണ എന്നിവയുടെ നാദത്തോടുംകൂടെ കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം കൊണ്ടുവന്നു.
29: പേടകം ദാവീദിന്റെ നഗരത്തിലെത്തിയപ്പോള്‍ സാവൂളിന്റെ മകള്‍ മിഖാല്‍ ദാവീദുരാജാവ് നൃത്തംചെയ്യുന്നതും പാടുന്നതും കിളിവാതിലിലൂടെ കണ്ടു; അവള് അവനെ നിന്ദിച്ചു.
അദ്ധ്യായം 16
1: അവര്‍ ദൈവത്തിന്റെ പേടകം കൊണ്ടുവന്ന്, ദാവീദു സജ്ജമാക്കിയിരുന്ന കൂടാരത്തില്‍ സ്ഥാപിച്ചു. ദൈവസന്നിധിയില്‍ ദഹനബലികളും സമാധാനബലികളുമര്‍പ്പിച്ചു.
2: അതിനുശേഷം ദാവീദ്, കര്‍ത്താവിന്റെ നാമത്തില്‍ ജനത്തെ ആശീര്‍വ്വദിച്ചു.
3: ഇസ്രായേലിലെ സ്ത്രീപുരുഷന്മാര്‍ക്കെല്ലാം ഓരോ അപ്പവും ഓരോകഷണം മാംസവും ഓരോ അടയും കൊടുത്തു.
4: കര്‍ത്താവിന്റെ പേടകത്തിന്റെമുമ്പില്‍ ശുശ്രൂഷചെയ്യാനും കര്‍ത്താവിനെ വിളിച്ചപേക്ഷിക്കാനും അവിടുത്തേക്കു കൃതജ്ഞതയും സ്തുതിയുമര്‍പ്പിക്കാനുമായി ദാവീദു ലേവ്യരില്‍ ചിലരെ നിയോഗിച്ചു.
5: അവരില്‍ പ്രമുഖന്‍ ആസാഫ്; അവനുതാഴെ സഖറിയാ, ജയിയേല്‍, ഷെമിറാമോത്, യഹിയേല്‍, മത്തീത്തിയാ, എലിയാബ്, ബനായാ, ഓബദ് ഏദോം, ജയിയേല്‍ എന്നിവരെ കിന്നരവും വീണയും വായിക്കാന്‍ നിയമിച്ചു; കൈത്താളമടിക്കാന് ആസാഫിനെയും.
6: ബനായാ, യഹസിയേല്‍ എന്നീ പുരോഹിതന്മാര്‍ ഉടമ്പടിയുടെ പേടകത്തിനുചുറ്റും നിരന്തരം കാഹളംമുഴക്കാന്‍ നിയോഗിക്കപ്പെട്ടു.
7: കര്‍ത്താവിനു സ്‌തോത്രഗീതമാലപിക്കാന്‍ ആസാഫിനെയും സഹോദരന്മാരെയും ദാവീദ് അന്നുതന്നെ നിയമിച്ചു.
സ്‌തോത്രഗീതം
8: കര്‍ത്താവിനു നന്ദിപറയുവിന്‍, അവിടുത്തെനാമം വിളിച്ചപേക്ഷിക്കുവിന്‍, ജനതകളുടെയിടയില്‍ അവിടുത്തെ പ്രവൃത്തികള്‍ പ്രഘോഷിക്കുവിന്‍.
9: പാടുവിന്‍, അവിടുത്തേക്കു സ്തുതിപാടുവിന്‍, അവിടുത്തെ അദ്ഭുതപ്രവൃത്തികളെ പ്രകീര്‍ത്തിക്കുവിന്‍.
10: അവിടുത്തെ വിശുദ്ധനാമത്തില്‍ ആഹ്ലാദിക്കുവിന്‍; കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ!
11: കര്‍ത്താവിനെ അന്വേഷിക്കുവിന്‍, അവിടുത്തെ ശക്തിയില്‍ ആശ്രയിക്കുവിന്‍, നിരന്തരം അവിടുത്തെ സാന്നിദ്ധ്യം തേടുവിന്‍.
12: അവിടുന്നു പ്രവര്‍ത്തിച്ച അദ്ഭുതങ്ങളെ സ്മരിക്കുവിന്‍. അവിടുത്തെ അദ്ഭുതങ്ങളും ന്യായവിധികളും അനുസ്മരിക്കുവിന്‍.
13: കര്‍ത്താവിന്റെ ദാസനായ അബ്രാഹത്തിന്റെ സന്തതികളേ, യാക്കോബിന്റെ മക്കളേ, തിരഞ്ഞെടുക്കപ്പെട്ടവരേ,
14: നമ്മുടെ ദൈവമായ കര്‍ത്താവ് അവിടുന്നാണ്. അവിടുന്ന്, ഭൂതലംമുഴുവന്‍ ഭരിക്കുന്നു.
15, 16: തന്റെ ഉടമ്പടി, ആയിരം തലമുറകള്‍ക്കായി അവിടുന്നുനല്കിയ കല്പന, അബ്രാഹത്തോടുചെയ്ത ഉടമ്പടി, ഇസഹാക്കിനോടുചെയ്ത ശപഥം, അവിടുന്ന് എന്നുമോര്‍ക്കുന്നു.
17: അതിനെ യാക്കോബിനൊരു നിയമമായും, ഇസ്രായേലിനു ശാശ്വതമായ ഉടമ്പടിയായുമുറപ്പിച്ചു.
18: കാനാന്‍ദേശം ഞാന്‍ നിനക്കവകാശമായിത്തരും - കര്‍ത്താവരുളിച്ചെയ്തു.
19: അവര്‍ എണ്ണത്തില്‍ കുറവും നിസ്സാരരും, പരദേശികളുമായിരുന്നപ്പോള്,
20: ദേശങ്ങളില്‍നിന്നു ദേശങ്ങളിലേക്കും രാജ്യങ്ങളില്‍നിന്നു രാജ്യങ്ങളിലേക്കും അലഞ്ഞുനടന്നപ്പോള്‍,
21: ആരുമവരെ പീഡിപ്പിക്കാന്‍ അവിടുന്നനുവദിച്ചില്ല. അവര്‍ക്കുവേണ്ടി രാജാക്കന്മാരെ അവിടുന്നു ശാസിച്ചു.
22: അവിടുന്നരുളിച്ചെയ്തു: എന്റെ അഭിഷിക്തരെ തൊടരുത്. എന്റെ പ്രവാചകന്മാരെ ഉപദ്രവിക്കരുത്.
23: ഭൂതലമേ, കര്‍ത്താവിനു ഗാനമാലപിക്കുവിന്‍, അവിടുത്തെ രക്ഷ അനുദിനം പ്രകീര്‍ത്തിക്കുവിന്‍.
24: രാജ്യങ്ങളോട് അവിടുത്തെ മഹത്വംപ്രഖ്യാപിക്കുവിന്‍, ജനതകളോട് അവിടുത്തെ അദ്ഭുതങ്ങള്‍ പ്രഘോഷിക്കുവിന്‍.
25: എന്തെന്നാല്‍, കര്ത്താവുന്നതനാണ്; അത്യന്തം സ്തുത്യര്‍ഹനാണ്; സര്വ്വദേവന്മാരെയുംകാള് ആരാദ്ധ്യനുമാണ്.
26: ജനതകളുടെ ദേവന്മാരോ വിഗ്രഹങ്ങളും. കര്‍ത്താവ് ആകാശങ്ങളെ സൃഷ്ടിച്ചു.
27: മഹത്വവും തേജസ്സും അവിടുത്തെ വലയംചെയ്യുന്നു, ശക്തിയുമാനന്ദവും അവിടുത്തെ ആലയത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.
28: കര്‍ത്താവിന്റെ ശക്തിയും മഹത്വവും സകലജനതകളും പ്രകീര്‍ത്തിക്കട്ടെ!
29: അവിടുത്തെ നാമത്തെ യഥായോഗ്യം മഹത്വപ്പെടുത്തുവിന്‍; തിരുമുമ്പില്‍ കാഴ്ച സമര്‍പ്പിക്കുവിന്‍, കര്‍ത്താവിന്റെ പരിശുദ്ധതേജസ്സിനുമുമ്പില്‍ വണങ്ങുവിന്‍.
30: ഭൂതലം കര്‍ത്താവിന്റെമുമ്പില്‍ പ്രകമ്പനംകൊള്ളട്ടെ! അവിടുന്നല്ലോ ലോകത്തെ അചഞ്ചലമായി ഉറപ്പിച്ചത്.
31: സ്വര്‍ഗ്ഗമാനന്ദിക്കട്ടെ! ഭൂമി ആഹ്ലാദിക്കട്ടെ! കര്‍ത്താവു വാഴുന്നുവെന്നു ജനതകളുടെമദ്ധ്യേ അവ ഉദ്‌ഘോഷിക്കട്ടെ!
32: സമുദ്രവും അതിലുള്ള സകലതും അട്ടഹസിക്കട്ടെ! ഭൂമിയും അതിലുള്ള സകലതും ആഹ്ലാദിക്കട്ടെ!
33: വനാന്തരങ്ങളിലെ തരുനിരകള്‍ ആനന്ദഗീതമാലപിക്കട്ടെ! കര്‍ത്താവു ഭൂമിയെ വിധിക്കാന്‍വരുന്നു.
34: കര്‍ത്താവിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍, അവിടുന്നു നല്ലവനാണ്. അവിടുത്തെ സ്‌നേഹം ശാശ്വതമാണ്.
35: ഞങ്ങളുടെ രക്ഷകനായ ദൈവമേ, ഞങ്ങളെ മോചിപ്പിക്കണമേ! ജനതകളുടെയിടയില്‍നിന്നു ഞങ്ങളെ വീണ്ടെടുത്ത് ഒരുമിച്ചുകൂട്ടണമേ!
36: ഞങ്ങള്‍ അങ്ങയുടെ വിശുദ്ധനാമത്തിനു നന്ദി പ്രകാശിപ്പിക്കട്ടെ! അങ്ങയെ സ്തുതിക്കുന്നതാണു ഞങ്ങളുടെ അഭിമാനം. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അനാദിമുതല്‍ അനന്തതവരെ വാഴ്ത്തപ്പെടട്ടെയെന്നു പറയുവിന്‍. ജനം ആമേന്‍ എന്നു പറഞ്ഞു കര്‍ത്താവിനെ സ്തുതിച്ചു.
37: കര്‍ത്താവിന്റെ പേടകത്തിന്റെമുമ്പാകെ ദിനംതോറുമുള്ള ശുശ്രൂഷ യഥാവിധി നടത്താന്‍ ആസാഫിനെയും സഹോദരന്മാരെയും ദാവീദു നിയോഗിച്ചു.
38: അവരോടുകൂടെ ഓബദ്ഏദോമും അറുപത്തിയെട്ടു സഹോദരന്മാരുമുണ്ടായിരുന്നു. യദുഥൂനിന്റെ മകന്‍ ഓബദ്ഏദോം, ഹോസ എന്നിവര്‍ ദ്വാരപാലകന്മാരായിരുന്നു.
39: പുരോഹിതന്മാരായ സാദോക്കും സഹോദരന്മാരും ഗിബയോനിലെ ആരാധനാസ്ഥലത്ത്, കര്‍ത്താവിന്റെ കൂടാരത്തിനുമുമ്പില്‍ ശുശ്രൂഷചെയ്തു.
40: ഇസ്രായേലിനു കര്‍ത്താവു നല്‍കിയതും നിയമഗ്രന്ഥങ്ങളില്‍ എഴുതിയിരുന്നതുമായ കല്പനകളനുസരിച്ച്, പ്രഭാതത്തിലും പ്രദോഷത്തിലും മുടങ്ങാതെ ബലിപീഠത്തിന്മേല്‍ അവര്‍ കര്‍ത്താവിനു ദഹനബലിയര്‍പ്പിച്ചു.
41: അവരോടുകൂടെ ഹേമാന്‍, യദുഥൂന്‍ എന്നിവരും, കര്‍ത്താവിന്റെ അനന്തകാരുണ്യം പ്രകീര്‍ത്തിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവരും നിയുക്തരായി.
42: ഹേമാനും യദുഥൂനുമാണ് ആരാധനാഗീതത്തിനു കാഹളവും കൈത്താളവും മറ്റു വാദ്യോപകരണങ്ങളും വാദനംചെയ്തത്. യദുഥൂന്റെ പുത്രന്മാരെ വാതില്‍കാവല്‍ക്കാരായി നിയോഗിച്ചു.
43: പിന്നീടു ജനം വീടുകളിലേക്കു മടങ്ങി. ദാവീദ് തന്റെ കുടുംബത്തെ ആശീര്‍വ്വദിക്കാന്‍പോയി.
അദ്ധ്യായം 17
നാഥാന്റെ പ്രവചനം
1: ദാവീദു കൊട്ടാരത്തില്‍വസിക്കുമ്പോള്‍ പ്രവാചകനായ നാഥാനോടു പറഞ്ഞു: ഞാന്‍ ദേവദാരു നിര്‍മ്മിതമായ കൊട്ടാരത്തില്‍ വസിക്കുന്നു. എന്നാല്‍, കര്‍ത്താവിന്റെ പേടകം കൂടാരത്തിലാണ്.
2: നാഥാന്‍ ദാവീദിനോടു പറഞ്ഞു: നീ വിചാരിക്കുന്നതുപോലെ ചെയ്യുക; ദൈവം നിന്നോടുകൂടെയുണ്ട്.
3: എന്നാല്‍, ആ രാത്രിയില്‍ കര്‍ത്താവു നാഥാനോട് അരുളിച്ചെയ്തു:
4: എന്റെ ദാസനായ ദാവീദിനോടു പറയുക, കര്‍ത്താവരുളിച്ചെയ്യുന്നു, എനിക്കു വസിക്കാന്‍ നീ ആലയം പണിയുകയില്ല.
5: ഇസ്രായേലിനെ നയിക്കാന്‍തുടങ്ങിയതുമുതല്‍ ഇന്നുവരെ ഞാന്‍ ആലയത്തില്‍ വസിച്ചിട്ടില്ല, കൂടാരത്തില്‍നിന്നു കൂടാരത്തിലേക്കും ഒരിടത്തുനിന്നു മറ്റൊരിടത്തേക്കും ഞാന്‍ സഞ്ചരിച്ചു.
6: ഇസ്രായേലിനോടുകൂടെ സഞ്ചരിക്കുമ്പോള്‍ എപ്പോഴെങ്കിലും എന്റെ ജനത്തെ മേയിക്കാന്‍ നിയോഗിച്ച ഇസ്രായേല്‍ന്യാധിപന്മാരില്‍ ആരോടെങ്കിലും എനിക്കു ദേവദാരുകൊണ്ട് ആലയം പണിയിക്കാത്തതെന്തുകൊണ്ട് എന്നു ഞാന്‍ ചോദിച്ചിട്ടുണ്ടോ?
7: എന്റെ ദാസനായ ദാവീദിനോടു നീ പറയണം, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു, ആടുമേയിച്ചുനടന്ന നിന്നെ എന്റെ ജനമായ ഇസ്രായേലിനു രാജാവായി ഞാന്‍ തിരഞ്ഞെടുത്തു.
8: നീ പോയിടത്തെല്ലാം ഞാന്‍ നിന്നോടുകൂടെയുണ്ടായിരുന്നു. നിന്റെ മുമ്പില്‍നിന്നു ശത്രുക്കളെയെല്ലാം ഞാന്‍ ഛേദിച്ചുകളഞ്ഞു. ഞാന്‍ നിന്നെ ഭൂമിയിലെ എല്ലാ മഹാന്മാരെയുംകാള്‍ കീര്‍ത്തിമാനാക്കും.
9: എന്റെ ജനമായ ഇസ്രായേലിനു ഞാന്‍ ഒരു സ്ഥലം നിശ്ചയിക്കും. സ്വന്തം സ്ഥലത്ത് അവര്‍ സ്വൈര്യമായി വാസമുറപ്പിക്കും.
10: ഇസ്രായേലിനെ ഭരിക്കാന്‍ ന്യായാധിപന്മാരെ നിയമിച്ച ആദ്യകാലത്തെന്നപോലെ അക്രമികള്‍ ഇനി അവരെ നശിപ്പിക്കുകയില്ല. നിന്റെ ശത്രുക്കളെ ഞാന്‍ കീഴ്‌പ്പെടുത്തും. കൂടാതെ, ഞാന്‍ നിനക്ക് ഒരു ഭവനം പണിയും.
11: നീ ആയുസ്സു പൂര്‍ത്തിയാക്കി പിതാക്കന്മാരോടുചേരുമ്പോള്‍ നിന്റെ പിന്‍ഗാമിയായി നിന്റെ മക്കളില്‍ ഒരുവനെത്തന്നെ ഞാന്‍ ഉയര്‍ത്തുകയും അവന്റെ രാജ്യം സുസ്ഥിരമാക്കുകയും ചെയ്യും.
12: അവന്‍ എനിക്ക് ആലയം പണിയും. അവന്റെ സിംഹാസനം ഞാന്‍ എന്നേയ്ക്കും നിലനിറുത്തും.
13: ഞാന്‍ അവനു പിതാവായിരിക്കും, അവന്‍ എനിക്കു പുത്രനും; നിന്റെ മുന്‍ഗാമിയില്‍നിന്നെന്നപോലെ ഞാന്‍ എന്റെ സ്‌നേഹം അവനില്‍നിന്നു പിന്‍വലിക്കുകയില്ല.
14: ഞാന്‍ അവനെ എന്റെ ഭവനത്തിലും എന്റെ രാജ്യത്തിലും എന്നേയ്ക്കുമുറപ്പിക്കും. അവന്റെ സിംഹാസനം എന്നും നിലനില്‍ക്കും.
15: ഈ ദര്‍ശനവും വാക്കുകളും നാഥാന്‍ ദാവീദിനെയറിയിച്ചു.
16: അപ്പോള്‍ ദാവീദുരാജാവ് അകത്തുപോയി കര്‍ത്താവിന്റെ സന്നിധിയിലിരുന്നു പറഞ്ഞു. കര്‍ത്താവായ ദൈവമേ, അവിടുന്നെന്നെ ഈ നിലയിലെത്തിക്കാന്‍ ഞാനോ എന്റെ കുടുംബമോ എന്തുള്ളു!
17: ദൈവമേ, അവിടുത്തേക്ക് ഇതു നിസ്സാരമായിരുന്നു. ഈ ദാസന്റെ കുടുംബത്തിനു വരാന്‍പോകുന്ന കാര്യങ്ങള്‍കൂടെ അവിടുന്നു വെളിപ്പെടുത്തിയിരിക്കുന്നു. വരാനിരിക്കുന്ന തലമുറകളെ അവിടുന്നെനിക്കു കാണിച്ചുതന്നിരിക്കുന്നു.
18: അങ്ങ് ഈ ദാസനു നല്കിയ ബഹുമാനത്തെക്കുറിച്ചു ദാവീദിന് ഇനി എന്തുപറയാന്കഴിയും? ഈ ദാസനെ അവിടുന്നറിയുന്നുവല്ലോ.
19: കര്‍ത്താവേ, ഈ ദാസനുവേണ്ടി ഈ വലിയ കാര്യങ്ങളെല്ലാം അവിടുന്നു സ്വമനസാ ചെയ്തിരിക്കുന്നു; അവ പ്രസിദ്ധമാക്കുകയുംചെയ്തിരിക്കുന്നു.
20: കര്‍ത്താവേ, അങ്ങയെപ്പോലെ മറ്റൊരു ദൈവത്തെപ്പറ്റി ഞങ്ങള്‍ കേട്ടിട്ടില്ല; അങ്ങല്ലാതെ വേറെ ദൈവമില്ല.
21: അവിടുത്തെ ജനമായ ഇസ്രായേലിനെപ്പോലെ ഭൂമിയില്‍ വേറെ ഏതു ജനമുണ്ട്? അങ്ങ് ഇസ്രായേലിനെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചു സ്വന്തം ജനമാക്കി; മഹാദ്ഭുതങ്ങളും കൊടുംചെയ്തികളുംവഴി, അവരുടെ മുമ്പില്‍നിന്നു ജനതകളെ നിര്‍മ്മാര്‍ജനംചെയ്തു മഹത്വമാര്‍ജ്ജിച്ചു.
22: കര്‍ത്താവേ, അങ്ങ് ഇസ്രായേലിനെ എന്നേക്കും അങ്ങയുടെ ജനമായി തെരഞ്ഞെടുത്തു. അങ്ങ്, അവര്‍ക്കു ദൈവമായിത്തീര്‍ന്നു.
23: കര്‍ത്താവേ, ഈ ദാസനെയും കുടുംബത്തെയും സംബന്ധിക്കുന്ന അങ്ങയുടെ വാക്ക് എന്നേക്കും നിലനില്ക്കട്ടെ! അരുളിച്ചെയ്തതുപോലെ അവിടുന്നു പ്രവര്‍ത്തിക്കണമേ!
24: അങ്ങയുടെ നാമം എന്നേക്കും നിലനില്‍ക്കുകയും സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവാണ് ഇസ്രായേലിന്റെ ദൈവമെന്ന് ഉദ്‌ഘോഷിക്കപ്പെടുകയും ചെയ്യട്ടെ! അങ്ങയുടെ ഈ ദാസന്റെ ഭവനം എന്നേക്കും അങ്ങയുടെ മുമ്പില്‍ നിലനില്‍ക്കട്ടെ!
25: എന്റെ ദൈവമേ, അവിടുന്ന് ഈ ദാസനുവേണ്ടി ഒരു ഭവനം പണിയുമെന്നു വെളിപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് അങ്ങയുടെ സന്നിധിയില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ ഈ ദാസന്‍ ധൈര്യപ്പെടുന്നു:
26: കര്‍ത്താവേ, അങ്ങാണു ദൈവം. ഈ ദാസന് ഈ വലിയ നന്മകള്‍ അങ്ങു വാഗ്ദാനംചെയ്തിരിക്കുന്നു.
27: ആകയാല്‍, അവിടുത്തെ ദാസന്റെ ഭവനത്തെ അനുഗ്രഹിക്കാന്‍ തിരുമനസ്സാകണമേ, അങ്ങനെ അതെന്നും അവിടുത്തെ മുമ്പിലായിരിക്കട്ടെ; എന്തെന്നാല്‍ കര്‍ത്താവേ, അങ്ങനുഗ്രഹിച്ചത് എന്നേക്കും അനുഗൃഹീതമായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ